ഷാജി കൈലാസിൻ്റെ വരവിൽ മുരളി ഗോപിയുടെ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടൻ
അഭിനേതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് മുരളി ഗോപി. നിരനിരയായി അഭിനയിക്കുന്ന ഒരു നടനല്ല ഇദ്ദേഹം.. അഭിനയ രംഗത്ത് ഇടക്കെക്കെ മാത്രമേ ഇദ്ദേഹത്തെ കാണാൻ കഴിയുകയുള്ളൂ. ആ സാന്നിദ്ധ്യം അവിസ്മരണീയമാക്കുവാൻ പോരുന്ന തൻ്റെ ഒരു കൈയ്യൊപ്പ് ആകഥാപാത്രങ്ങളി ലൂടെ പതിപ്പിക്കുവാനും പരമാവധി ശ്രമിക്കാറുണ്ട്.
തിരക്കഥാരംഗത്തും മുരളിയുടെ സാന്നിദ്ധ്യം ഏറെ പ്രാധാന്യം നിറഞ്ഞതാണ്. മുരളിയുടെ തിരക്കഥയിലൂടെ യാണ് മലയാളത്തിലെ എക്കാലത്തേയും മെഗാസിനിമകളായ ലൂസിഫറും എംബുരാനും പിറന്നത്. വൈവിദ്ധ്യമായ പ്രമേയം കൊണ്ടും, കെട്ടുറപ്പുള്ള തിരക്കഥയിലൂടെയും ശ്രദ്ധേയമായ മറ്റു ചിത്രങ്ങളാണ് ലഫ്റ്റ് റൈറ്റ് ലെഫ്റ്റ്, രസികൻ , കമ്മാര സംഭവം, ഈ അടുത്ത കാലത്ത്, ടിയാൻ തുടങ്ങിയവ. താൻ തിരക്കഥ രചിച്ചവയിൽ അപൂർവ്വം ചിത്രങ്ങളിലേ മുരളി ഗോപി അഭിനയിച്ചിട്ടുള്ളു താനും. ദൃശ്യം രണ്ടിലും, മൂന്നിലും തോമസ് ബാസ്റ്റ്യൻ എന്ന പൊലീസ്കഥാപാത്രത്തെ മുരളി ഗോപി അവിസ്മരണീയമാക്കി. കൂർമ്മബുദ്ധിക്കാരനായ ജോർജ് കുട്ടിയെ അതിസൂഷ്മതയോടെ പൂട്ടാൻ മറുതന്ത്രങ്ങൾ ഒരുക്കുന്ന തോമസ് ബാസ്റ്റ്യൻ പ്രേഷകർക്ക് ഏറെ കൗതുകം പകരുന്നു.
ഇപ്പോഴിതാ മേടയിൽ കൊച്ച്... എന്ന കൊച്ചേട്ടനായി മുരളി ഗോപി വീണ്ടും അരങ്ങുതകർക്കാൻ എത്തുകയാണ്. കൊമേഴ്സ്യൽസിനിമയുടെ വക്താവായഷാജി കൈലാസ് ഒരുക്കുന്ന വരവ് എന്ന ചിത്രത്തിലാണ് മുരളി ഗോപി മേടയിൽ കൊച്ച് എന്ന കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നത്. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രം മധ്യതിരുവതാം കൂറിന്റെയും, മലഞ്ചരക്കിൻ്റെ ഗന്ധമുള്ള ഹൈറേഞ്ചിൻ്റേയും രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫുൾ ആക്ഷൻ പാക്ക്ട് ചിത്രമാണ്.
ഒരു നാടിനെ സമ്പത്തു കൊണ്ടും ആളും അർത്ഥവും കൊണ്ടും കൈവെള്ളയിലൊതുക്കിയ ഒരു പ്ലാൻ്റെർ. നാടിൻ്റെ ഹൃദയത്തുടിപ്പുകളെ തൻ്റെ ഉള്ളം കൈയ്യിലൂടെ മേടയിൽ കൊച്ചാണ് നിയന്ത്രിക്കുന്നതെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല.
വെളുത്ത നീണ്ട ജൂബ്ബായും, മുണ്ടും അണിഞ്ഞ് ഇടക്ക് ആവശ്യം വന്നാൽ നീണ്ട നിറതോക്കുമായിട്ടാണ് കൊച്ചിനെ കാണാൻ കഴിയുക. സൗമ്യമായ ഭാഷയിൽ മാത്രം സംസാരിക്കുന്ന മേടയിൽ കൊച്ചിൻ്റെ ഉള്ളറിയുന്നവർ ചുരുക്കം. തൻ്റെ അധീത നയിലേക്ക് കാട്ടുങ്കൽ പോളച്ചൻ എത്തുന്നതോടെയാണ് മേടയിൽ കൊച്ചിൻ്റെ ജീവിതം ഏറെ സംഘർഷഭരിതമാകു അത് പോളച്ചൻ പത്തു ദിവസത്തെ പരോളിൽ ഇറങ്ങി എന്നു കേട്ടപ്പോൾ കൊച്ചിൻ്റെ പ്രതികരണം ശ്രദ്ധിച്ചാൽ മതി ഇവർ തമ്മിൽ ചില പ്രശ്നങ്ങളുണ്ടന്നന്ന് മനസ്സിലാക്കാൻ.
"കുറച്ചു നാളായി വല്യ പ്രശ്നങ്ങളില്ലാതെ പോകുകയായിരുന്നു"
ഇതായിരുന്നു മേടയിൽ കൊച്ചിൻ്റെ പ്രതികരണം. ഇതിൽ നിന്നും ഒരു കാര്യം വ്യക്തം. പോള ച്ചൻ്റെ സാന്നിദ്ധ്യം പല പ്രബലന്മാരുടേയും മന:സമാധാനം കെടുത്തുന്നു. പോളച്ചൻ്റെ പത്തു ദിവസത്തെ പരോൾ അന്നാടിനെ സംഘർഷത്തിലേക്കു നയിക്കുകയാണ്. പോളച്ചൻ്റെ ഒന്നൊന്നര വരവ്, ഷാജി കൈലാസ് ആലോഷമാക്കുകയാണിവിടെ. പോളച്ചനും മേടയിൽ കൊച്ചും നേർക്കുനേർ വരുമ്പോഴാണ്. വരവ് എന്നചിത്രത്തിന് പുതിയ വഴിത്തിരിവുകളും സമ്മാനിക്കുന്നത്. കണ്ണിൽ കത്തുന്ന പ്രതികാരവുമായി എത്തുന്ന. പോളച്ചനായി ജോജു ജോർജ് അരങ്ങുതകർക്കുന്നു. കാമ്പുള്ള ഒരു കഥയുടെ പിൻബലത്തിലൂടെ മികച്ച ആക്ഷൻ പാക്ക്ട് ചിത്രമായിട്ടാണ് വരവിനെ ഷാജി കൈലാസ് അവതരിപ്പിക്കുന്നത്.
എഴുതിയ തിരക്കഥകളിൽ മഹാഭൂരിപക്ഷവും വൻ വിജയങ്ങളായിട്ടുള്ള തിരക്കഥാകൃത്തായ ഏ.കെ സാജനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കു അത്. മികച്ച എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്. ഈ എട്ട് അക്ഷനുകളും എട്ട് ആക്ഷൻ കോരിയോ ഗ്രാഫേഴ്സാണ് ഒരുക്കിയിരിക്കുന്നത്. ഇത്രയും അക്ഷൻ കോറിയോഗ്രാഫേഴ്സ് ഒരു ചിത്രത്തിനു വേണ്ടി ഒത്തുചേരുന്ന ആദ്യ ചിത്രവുമായിരിക്കും വരവ് .
ജോജു ജോർജിനും മുരളി ഗോപിക്കും പുറമേ ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൾ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. സുകന്യ.വിൻസി അലോഷ്യസ്, വാണി വിശ്വനാഥ് എന്നീ പ്രമുഖ നടിമാരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിൻ്റെ മാറ്റുകൂട്ടുന്നു.
- എക്സിക്കുട്ടീവ് പ്രൊഡ്യൂ സേർസ്- ജോമി ജോസഫ്, രാഹുൽ റെജി
- ഛായാഗ്രഹണം - എസ്. ശരവണൻ
- എഡിറ്റിംഗ്- ഷമീർ മുഹമ്മദ്
- കലാസംവിധാനം - സാബു റാം
- മേക്കപ്പ് - സജി കാട്ടാക്കട
- കോസ്റ്റ്യും ഡിസൈൻ- സമീരസനിഷ്
- സ്റ്റിൽസ് - ഹരി തിരുമല
- ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്
- പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്
- പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ
- പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്
മൂന്നാർ, കാന്തല്ലൂർ, തേനി, വാഗമൺ, മുണ്ടക്കയം,. കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ജൂൺ മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.



