ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബി എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾറസാഖ്, ദീപാ മൺസൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ ഇരുപത്തിയാറ് ശനിയാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിലൂടെയാണ് ആരംഭം കുറിച്ചത്.
വലിയൊരു സംഘം ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികൾ അണിയറ പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത നടന്മാരായ ഹരിശ്രീ അശോകൻ, ജോണി എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചു . പിന്നീട് മറ്റ് അഭിനേതാക്കളും, അണിയറ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു. നിർമ്മാതാവ് മൺസൂർ അബ്ദുൾ റസാഖും ദീപാ മൺസൂറുമാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. സംവിധായകരായ സലാം ബാപ്പു, സാജിത് യാഹ്യ, ജോണി ആൻ്റെണി , ഹരിശ്രീ അശോകൻ, സാഗർ സൂര്യ ജുനൈസ് യു.പി, കൊല്ലം ഷാഫി, എൻ.എം.ബാദുഷ, ഹക്കീംഷ. മണികണ്ഠൻ ആചാരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ക്യാമ്പസ് പശ്ചാത്തലത്തിലൂടെ ന്യൂജൻ ഫൺ ആക്ഷൻ മൂവിയായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. മത്സരം - എന്നാണ് ഡർബി എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്. ഈ ചിത്രത്തിൽ രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരമാണ് അവതരിപ്പിക്കുന്നത്. മാസ് എൻ്റെർടൈനർ തന്നെയായിരിക്കും ഈ ചിത്രം.
പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ സാഗർ സൂര്യാ, ജുനൈസ്, അനു എന്നിവർ ഈ ചിത്രത്തിൽ വീണ്ടും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അമീൻ, ഫഹസ്ബിൻ റിഫാ, റിഷി എൻ.കെ എന്നിവരും ജോണി ആൻ്റണി, ഹരിശ്രീ അശോകൻ, അബു സലിം, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സംഗീത പ്രാധാന്യമേറിയ ഈ ചിത്രത്തിലെ സംഗീതമൊരുക്കുന്നത് അശ്വിൻ ആര്യനാണ്.
- കഥ ഫായിസ് ബിൻ റിഫാഇ, സമീർ ഖാൻ
- തിരക്കഥ -- സുഹ്റു സുഹറ, അമീർ സുഹൈൽ
- ഛായാഗ്രഹണം - ജസ്സിൻ ജലീൽ
- എഡിറ്റിംഗ്. - ജെറിൻ കൈതക്കാട്
- കലാസംവിധാനം - കോ യാസ്
- മേക്കപ്പ് -റഷീദ് അഹമ്മദ്
- കോസ്റ്റ്യാം - ഡിസൈൻ- നിസ്സാർ റഹ്മത്ത്
- എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജമാൽ
- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ബിച്ചു
- അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - വിനീഷ്, അജ്മീർ ബഷീർ
- സംഘട്ടനം - തവസി രാജ, ഫീനിക്സ് പ്രഭു
- പ്രൊഡക്ഷൻ മാനേജർ - ആഷിഖ്
- പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ആൻ്റെണി കുട്ടമ്പുഴ
- പ്രൊഡക്ഷൻ കൺട്രോളർ - നജീർ നാസിം
മെയ് ആറു മുതൽ മഞ്ചേരിയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂർ ജോസ്.